Psalms 71

1യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ;
നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
3ഞാൻ എപ്പോഴും വന്നു പാൎക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ;
എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു;
നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും
നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.
5യഹോവയായ കൎത്താവേ, നീ എന്റെ പ്രത്യാശയാകുന്നു;
ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
6ഗൎഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;
എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നേ;
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7ഞാൻ പലൎക്കും ഒരത്ഭുതം ആയിരിക്കുന്നു;
നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9വാൎദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ;
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
10എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു;
എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടൎന്നു പിടിപ്പിൻ;
വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
12ദൈവമേ, എന്നോടു അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
13എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ;
എനിക്കു അനൎത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14ഞാനോ എപ്പോഴും പ്രത്യാശിക്കും;
ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
15എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വൎണ്ണിക്കും;
അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
16ഞാൻ യഹോവയായ കൎത്താവിന്റെ വീൎയ്യപ്രവൃത്തികളോടുകൂടെ വരും;
നിന്റെ നീതിയെ മാത്രം ഞാൻ കീൎത്തിക്കും.
17ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു;
ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും
വരുവാനുള്ള എല്ലാവരോടും നിന്റെ വീൎയ്യപ്രവൃത്തിയെയും അറിയിക്കുവോളം
വാൎദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു;
മഹാകാൎയ്യങ്ങളെ പ്രവൎത്തിച്ചിട്ടുള്ള ദൈവമേ,
നിന്നോടു തുല്യൻ ആരുള്ളു?
20അനവധി കഷ്ടങ്ങളും അനൎത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;
ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
21നീ എന്റെ മഹത്വം വൎദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
22എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും;
യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ,
ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
23ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും
നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും;
എനിക്കു അനൎത്ഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
Copyright information for Mal1910